പൂക്കോട്ടുംപാടം: സഹായ മനസ്കരായ ഒട്ടേറെ പേരുടെ കാരുണ്യം ജയമോഹിനിക്ക് ഉണ്ടായിരുന്നെങ്കിലും ഇനിയുള്ള സഹായങ്ങൾക്ക് കാത്തുനിൽക്കാതെയാണ് അവർ മടങ്ങിയത്.
ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി ഹൈദരാബാദിലെ യശോദ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അഞ്ചാംമൈൽ ചക്കിങ്ങൽ തൊടിക ജയമോഹിനി (47) വിട പറഞ്ഞത്.
ചികിത്സാ സഹായത്തിനായി അമരന്പലം പഞ്ചായത്ത് പരിധിയിൽ വിപുലമായ സമിതി രൂപീകരിച്ച് ഒന്നാംഘട്ടത്തിൽ 90.76 ലക്ഷം രൂപ സമാഹരിച്ചിരുന്നു. ജനുവരിയിൽ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആരോഗ്യനിലയിൽ പുരോഗതി കൈവരിച്ചിരുന്നു.
തുടർന്ന് മഞ്ഞപ്പിത്തവും ഹൃദയ സംബന്ധമായ അസുഖങ്ങളും ബാധിച്ചതോടെ ആരോഗ്യസ്ഥിതി വീണ്ടും വഷളായി. ഇതിനിടെ വൃക്കയുടെ പ്രവർത്തനം തകരാറിലായതിനെത്തുടർന്ന് ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സ തുടരുന്നതിനിടെയായിരുന്നുമരണം.
ഹൈദരാബാദിൽനിന്ന് പൂക്കോട്ടുംപാടം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ ഏഴരയോടെ എത്തിച്ച മൃതശരീരം പൊതുദർശനത്തിന് ശേഷമാണ് സംസ്കരിച്ചത്. ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉൾപ്പെടെ നിരവധി പേരാണ് ജയമോഹിനിക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്.
പൂക്കോട്ടുംപാടം ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനി ഗൗരിയും പത്താം ക്ലാസ് വിദ്യാർഥി ഗൗതവും മക്കളാണ്.